കുവൈറ്റ് മദ്യ ദുരന്തം; മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.
കുവൈറ്റ് സിറ്റി: കുവൈത്തിൽ വ്യാജമദ്യം കഴിച്ച് മരിച്ച പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. മലയാളികൾ ഉൾപ്പെടെ 13 പേരുടെ മരണം ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരിൽ ആറ് മലയാളികളും, നാല് തമിഴ്നാട് സ്വദേശികളും, രണ്ട് ആന്ധ്രാപ്രദേശ് സ്വദേശികളും, ഒരു ഉത്തർപ്രദേശുകാരനും ഉൾപ്പെടുന്നു. നിരവധി പേർ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പലരുടെയും നില അതീവ ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ചികിത്സയിൽ കഴിയുന്ന പലരുടെയും വൃക്കകൾക്ക് തകരാർ സംഭവിച്ചതായാണ് റിപ്പോർട്ട്. അപകടത്തെ തുടർന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അന്വേഷണം ശക്തമാക്കി. വ്യാജമദ്യം നിർമ്മിക്കുകയും, വിൽക്കുകയും ചെയ്ത നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യവ്യാപകമായി പരിശോധനകളും ഊർജിതമാക്കിയിട്ടുണ്ട്. വ്യാജമദ്യത്തിൽ മെഥനോൾ കലർന്നതാണ് മരണകാരണമായി പറയുന്നത്. ഇതുവരെ 63 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. മരണപ്പെട്ട പ്രവാസികൾ ജലീബ് ബ്ലോക്ക് ഫോറിൽ നിന്നാണ് മദ്യം വാങ്ങിയത്. കുവൈത്തിലെ ഇന്ത്യൻ എംബസി ദുരന്തത്തിൽപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിക്കുകയും നാട്ടിലുള്ളവർക്കായി ഹെൽപ്പ് ലൈൻ നമ്പർ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.
What's Your Reaction?