കൊട്ടോടി-കുടുമ്പൂർ പുഴയിലെ ദുരന്തം; അശ്വിൻ രാജിന് കണ്ണീരോടെ വിട
മടിക്കൈ: കൊട്ടോടി-കുടുമ്പൂർ പുഴയിൽ മുങ്ങിമരിച്ച കാരാക്കോട്-തോണിക്കല്ലിലെ അശ്വിൻ രാജിന്റെ മൃതദേഹം വൻ ജനാവലിയുടെ സാനിദ്ധ്യത്തിൽ തോണിക്കല്ലിലെ വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. രാജപുരം സെന്റ് പയസ് ടെൻത് കോളേജിലെ അവസാന വർഷ ബി എസ്സ് സി ലൈഫ് സയൻസ് വിദ്യാർത്ഥിയായ അശ്വിൻ രാജ് ഇന്നലെ വൈകുന്നേരമാണ് പുഴയിൽ മുങ്ങിമരിച്ചത്. സഹപാഠികൾക്കൊപ്പം കുടുമ്പൂർ പുഴയിൽ കുളി കഴിഞ്ഞ് കരകയറിയ നേരത്ത് തങ്ങൾ കൊണ്ടുവന്ന ബക്കറ്റ് ഒഴുകി പോകുന്നത് ശ്രദ്ധയിൽ പെട്ട അശ്വിൻ രാജ് അത് വീണ്ടെടുക്കാൻ പുഴയിലേക്ക് ഇറങ്ങിയപ്പോൾ മുങ്ങിത്താഴുകയായിരുന്നു. കൂട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഉടൻ തന്നെ അശ്വിൻ രാജിനെ കരക്കെത്തിച്ച് പൂടും കല്ലിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തോണിക്കല്ലിലെ രവീന്ദ്രന്റെയും, ചുണ്ട അരയങ്ങാനത്തെ ഗിരിജയുടെയും മൂന്നു മക്കളിൽ ഇളയവനാണ് അശ്വിൻ രാജ്. സഹോദരങ്ങൾ: അശ്വതി, ഐശ്വര്യ. മരണ വിവരമറിഞ്ഞ് വിദേശത്തുള്ള സഹോദരി ഐശ്വര്യയും,ഭർത്താവും നാട്ടിലെത്തിയിരുന്നു. പഠനത്തിൽ മികവ് പുലർത്തിയിരുന്ന, എല്ലാവർക്കും പ്രിയങ്കരനായ വിദ്യാർത്ഥിയായിരുന്നു അശ്വിൻ രാജെന്ന് അധ്യാപകരും കൂട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന്നുശേഷം രാജപുരം സെന്റ് പയസ് ടെൻത് കോളേജിലും, പറക്കളായിലും പൊതു ദർശനത്തിന്നു വെച്ച മൃതദേഹത്തിൽ ഇ ചന്ദ്രശേഖരൻ എം എൽ എ, മടിക്കൈ-കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡണ്ടുമാർ, ഭരണ സമിതിയംഗങ്ങൾ തുടങ്ങി നിരവധി പേർ അന്തിമോപചാരമർപ്പിച്ചു.
What's Your Reaction?