പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് അഞ്ച് വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും വിധിച്ചു
കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് അഞ്ച് വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും വിധിച്ചു. വടക്കേ തൃക്കരിപ്പൂര്‍, വെള്ളാപ്പ്, മീലിയാട്ടെ ഖദീജ മന്‍സില്‍ അബ്ദുള്‍ റഷീദിനെ (56)യാണ് ഹോസ്ദുര്‍ഗ് പോക്സോ സ്പെഷ്യല്‍ കോടതി ജഡ്ജി പി എം സുരേഷ് ശിക്ഷിച്ചത്. പിഴയായ 10,000 രൂപ അടച്ചില്ലെങ്കില്‍ മൂന്ന് മാസം അധിക തടവ് കൂടി അനുഭവിക്കണമെന്നും കോടതി വിധിച്ചു. 2024 മെയ് മൂന്നിന്നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ചന്തേര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 11 വയസുകാരി പിതാവിന്‍റെ ഉടമസ്ഥതയിലുള്ള കടയില്‍ ഒറ്റയ്ക്കായിരുന്ന സമയം സാധനം വാങ്ങാനെന്ന വ്യാജേനയെത്തിയ പ്രതി കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ചന്തേര പോലിസ് ചാർജ് ചെയ്ത കേസിൽ അന്നത്തെ സബ് ഇന്‍സ്പെക്ടര്‍ എന്‍ വിപിനാണ് കേസന്വേഷണം നടത്തി പ്രതിയെ അറസ്റ്റുചെയ്ത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ ഗംഗാധരന്‍ ഹാജരായി.
What's Your Reaction?