മസ്തകത്തിൽ മുറിവേറ്റ ആനയുടെ ആരോഗ്യസ്ഥിതി മോശമായി തുടരുന്നു. നാളെ മയക്കു വെടി വെച്ചേക്കും.
തൃശ്ശൂർ: മസ്തകത്തില്‍ മുറിവേറ്റ അതിരപ്പിള്ളിയിലെ ആനയെ പിടികൂടി ചികിത്സിക്കുന്ന ദൗത്യം ദുഷ്‌കരമാകുന്നു. ആനയുടെ ആരോഗ്യസ്ഥിതി മോശമായിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍. ആനയെ നാളെ മയക്കുവെടിവെച്ച് ചികിത്സയ്ക്കായി കൊണ്ടുപോകാനാണ് ദൗത്യ സംഘത്തിന്റെ തീരുമാനം.
അതിരപ്പള്ളിയില്‍ മസ്തകത്തിനു പരിക്കേറ്റ ആനയ്ക്ക് ചികിത്സ നല്‍കുന്നതിനു മുന്നോടിയായി ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ആനയെ നിരീക്ഷിച്ചു വരികയാണ്. ആനയെ പിടികൂടുന്നതിന്റെ ഭാഗമായി മോക് ഡ്രില്ലും നടത്തി. ആനയെ ചികിത്സിക്കുന്നതിനായി കോടനാട് നിര്‍മിക്കുന്ന കൂടിന്റെ നിര്‍മാണം രാത്രിയോടെ പൂര്‍ത്തിയാകും. കഴിഞ്ഞ ദിവസം മൂന്നാറില്‍ നിന്നും എത്തിച്ച പുതിയ യൂക്കാലി മരങ്ങള്‍ ഉപയോഗിച്ചാണ് കൂടു നിര്‍മാണം.
ബുധനാഴ്ച രാവിലെ മയക്കുവെടി വെച്ച ശേഷം കുങ്കിയാനകളുടെ സഹായത്തോടെ ആനയെ കോടനാടേക്ക് കൊണ്ടുപോകാനാണ് തീരുമാനം. ഇതിനായുള്ള കുങ്കിയാനകളെ കഴിഞ്ഞ ദിവസം തന്നെ കാലടി പ്ലാന്റേഷനില്‍ എത്തിച്ചിട്ടുണ്ട്. അതേസമയം, ആനയുടെ ആരോഗ്യസ്ഥിതി മോശമായിട്ടുണ്ടെന്നാണ് ദൗത്യസംഘത്തിന്റെ വിലയിരുത്തല്‍. അതുകൊണ്ടുതന്നെ ആനയെ മയക്കുവെടി വെച്ച് പിടികൂടുന്നത് ദുഷ്‌കരമാണെന്നും ഡോക്ടര്‍മാര്‍ കണക്കുകൂട്ടുന്നു.
What's Your Reaction?