ഉള്ളാൽ ബാങ്ക് കവർച്ച; സൂത്രധാരൻമാരായ രണ്ടുപേർ അറസ്റ്റിൽ.
മംഗളൂരു: ഉള്ളാളിലെ കോട്ടേക്കാർ വ്യവസായ സേവ സഹകരണ ബാങ്ക് കവർച്ച കേസിലെ സൂത്രധാരൻമാരായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി കേസുകളിൽ പ്രതിയായ ബണ്ട്വാ ൾ കന്ന്യാന സ്വദേശിയും, മുംബൈയിൽ സ്ഥിര താമസ താമസക്കാരനുമായ ഭാസ്കർ ബെൽചപ്പാട (69) തലപ്പാടി കെ സി റോഡ് സ്വദേശി മുഹമ്മദ് നസീർ(65) എന്നിവരാണ് കഴിഞ്ഞദിവസം മംഗളൂരു പോലീസിന്റെ പിടിയിലായത്. ബംഗളൂരു റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഭാസ്കറിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 3.75 ലക്ഷം രൂപ പിടിച്ചെടുത്തു. ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് നസീറിനെ അറസ്റ്റ് ചെയ്തത്. ഇരുവരും വർഷങ്ങളായി സുഹൃത്തുക്കളായിരുന്നുവെന്നും, ബാങ്കിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും നസീർ വഴിയാണ് ഭാസ്കറിന് ലഭിച്ചതെന്നും പോലീസ് പറഞ്ഞു. കെട്ടിടത്തിന്റെ രൂപരേഖ, ബാങ്ക് തൊഴിലാളികളുടെ വിവരങ്ങൾ തുടങ്ങിയവ നസീർ ശേഖരിക്കുകയും, ഇരുവരും ആദ്യഘട്ട പദ്ധതി തയ്യാറാക്കിയ ശേഷം കവർച്ചയിൽ നേരിട്ട് ഇടപെടാൻ മറ്റുള്ളവരെ കൊണ്ടുവരികയും ചെയ്യുകയായിരുന്നു. ഭാസ്കർ 25 വർഷമായി മുംബൈയിൽ സ്ഥിരതാമസക്കാരനാണ്. കവർച്ചക്കേസിൽ മൂന്ന് വർഷം തിഹാർ ജയിലിൽ കഴിഞ്ഞിരുന്നു. ഡൽഹി, മുംബൈ, ദക്ഷിണ കന്നട തുടങ്ങിയ സ്ഥലങ്ങളിൽ ഇയാൾ മോഷണ കേസുകളിൽ പ്രതിയാണെന്ന് ഉള്ളാൾ സബ് ഇൻസ്പെക്ടർ നാഗരാജ് പറഞ്ഞു. മുരുകണ്ടി തേവർ, ഇയാളുടെ പിതാവ് ഷണ്മുഖ സുന്ദരം, ജോഷ്വാ രാജേന്ദ്രൻ, കണ്ണൻ മണി എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു മോഷണം മുതലും കണ്ടെടുത്തിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി.ജനുവരി 17ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് മുഖം മൂടിയണിഞ്ഞ ആറു പേർ തോക്കുചൂണ്ടി ബാങ്കിൽ കവർച്ച നടത്തിയത്. പത്ത് കോടിയിലധികം രൂപയുടെ സ്വർണാഭരണങ്ങളാണ് അന്ന് കൊള്ളയടിച്ചത്.ബാങ്കിന് പുറത്തുള്ള കെട്ടിടത്തിലെ സിസിടിവിയിൽ പതിഞ്ഞ മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള കാറാണ് അന്വേഷണത്തിന് നിർണ്ണായക തുമ്പുണ്ടാക്കിയത്.
What's Your Reaction?