ക്ഷേത്ര കവർച്ച; രണ്ട് കുപ്രസിദ്ധ കവർച്ചക്കാരെ നീലേശ്വരം പോലിസ് തമിഴ് നാട്ടിൽ നിന്നും അറസ്റ്റ് ചെയ്തു
നീലേശ്വരം: നീലേശ്വരം കൊഴുന്തിൽ നാലാംകുളങ്ങര ശ്രീമഹാവിഷ്ണു ക്ഷേത്രം, പാലക്കാട്ട് ശ്രീ ചുഴലി ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ കവർച്ച നടത്തുകയും ഡോ: സുലേഖ രാമകൃഷ്ണന്റെ വീട്ടിൽ കവർച്ചാശ്രമം നടത്തുകയും ചെയ്ത രണ്ട് കുപ്രസിദ്ധ കവർച്ചക്കാരെ നീലേശ്വരം പോലിസ് അറസ്റ്റ് ചെയ്തു. തൃശൂർ ആമ്പല്ലൂർ കഴലി ഹൗസിൽ ഷിബുറാഫെൽ(56), കണ്ണൂർ മട്ടന്നൂർ കോളാരി പാലോട്ടു പള്ളി ബദർ മഹലിൽ അബ്ദുൽ ജലീൽ (50 ) എന്നിവരെയാണ് സബ് ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്വത്തിലുള്ള നീലേശ്വരം പോലീസ് സ്ക്വാഡ് തമിഴ് നാട്ടിലെ ഏർവാടിയിൽ വെച്ച് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 21 ന് പുലർച്ചെയാണ് നാരാംകുളങ്ങര ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് നാല് ചെമ്പ് ഭണ്ഡാരങ്ങളും, ഒരു സ്റ്റീൽ ഭണ്ഡാരവും അതിലുണ്ടായിരുന്ന പണവും കവർന്നത്. ഏതാണ്ട് മുപ്പതിനായിരത്തോളം രൂപയുടെ നഷ്ടമുണ്ടായത്. പാലക്കാട്ട് ചുഴലി ഭഗവതി ക്ഷേത്രത്തിൽ നിന്ന് വിഗ്രഹത്തിൽ ചാർത്തിയ താലിയും ഭണ്ഡാരവുമാണ് മോഷണം പോയത്. പാലക്കാട്ടെ ഡോ: സുലേഖ രാമകൃഷ്ണന്റെ വീട്ടിൽ കവർച്ചാ ശ്രമവും നടന്നു. പുലർച്ചെ മൂന്നരയ്ക്കും നാലിനും ഇടയിലാണ് നാരാംകുളങ്ങര ക്ഷേത്രത്തിൽ മോഷണം നടന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. ക്ഷേത്രത്തിന്റെ മുൻവാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. അന്നു തന്നെ അന്വേഷണത്തിനായി അഞ്ചംഗ പ്രത്യേക സ്ക്വാഡിനെ രൂപീകരിച്ചിരുന്നു. പ്രദേശത്തെ സിസിടിവിയിൽ നിന്ന് പ്രതികളുടെ ദൃശ്യങ്ങൾ ശേഖരിച്ചായിരുന്നു പോലീസിന്റെ അന്വേഷണം. വൈദ്യ പരിശോധനയ്ക്കുശേഷം ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് (രണ്ട്) മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻന്റ് ചെയ്തു. പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിൽ എസ് ഐ കെ വി രതീശൻ, പൊലിസ് ഉദ്യോഗസ്ഥരായ ദിലീഷ് കുമാർ പള്ളിക്കൈ, മഹേഷ് കാങ്കോൽ, ധനേഷ് പിലിക്കോട് അജിത്ത് പള്ളിക്കര, ബിജോയ്, ഡിവൈ എസ് പി യുടെ സ്ക്വാഡിലെ എസ് ഐ അബൂബക്കർ കല്ലായി, രാജേഷ് മണിയാട്ട്, സാജു തോമസ്, നികേഷ്, ജിനേഷ് എന്നിവരും പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നു.
What's Your Reaction?