കാസർകോട് സംയുക്ത മുസ്ലിം ജമാഅത്തിന്റെ പുതിയ ഖാസിയായി കൊയ്യോട് ഉമർ മുസ്ലിയാർ
കാസർകോട്: കാസർകോട് സംയുക്ത മുസ്ലിം ജമാഅത്തിന്റെ പുതിയ ഖാസിയായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷറർ കൊയ്യോട് ഉമർ മുസ്ലിയാരെ പ്രഖ്യാപിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് തളങ്കര മാലിക് ദീനാർ ഇസ്ലാമിക് അക്കാദമി ഹാളിൽ ചേർന്ന യോഗത്തിലാണ് പ്രമുഖ പണ്ഡിതനായ അദ്ദേഹത്തെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തത്.
കാസർകോട് സംയുക്ത മുസ്ലിം ജമാഅത്തിന് കീഴിലുള്ള മഹല്ലുകളുടെ ആത്മീയ നേതൃത്വമായാണ് പുതിയ ഖാസി അധികാരമേൽക്കുന്നത്. മുൻ ഖാസിയായിരുന്ന പ്രഫ. ആലിക്കുട്ടി മുസ്ലിയാരുടെ വിയോഗത്തെ തുടർന്നാണ് പുതിയ ഖാസിയെ തെരഞ്ഞെടുത്തത്.
സംയുക്ത ജമാഅത്ത് സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങൾ, വിവിധ മഹല്ല് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, മാലിക് ദീനാർ പള്ളി കൗൺസിൽ അംഗങ്ങൾ എന്നിവരുടെ സംയുക്ത യോഗത്തിലാണ് പുതിയ ഖാസിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
നായിബ് ഖാസി അബ്ദുൽ മജീദ് ബാഖവി പ്രാർഥന നിർവഹിച്ച യോഗത്തിൽ സംയുക്ത ജമാഅത്ത് പ്രസിഡന്റ് എൻ. എ. നെല്ലിക്കുന്ന് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ സ്വാഗതം പറഞ്ഞു.
What's Your Reaction?