ഒമാനിലെ ജ്വല്ലറിയിൽ വൻ കവർച്ച നടത്തി രക്ഷപ്പെട്ട യൂറോപ്പുകാരായ രണ്ടുപേർ പിടിയിലായി.
മസ്ക്കറ്റ്: ഒമാനിലെ ജ്വല്ലറിയിൽ വൻ കവർച്ച നടത്തി രക്ഷപ്പെട്ട യൂറോപ്പുകാരായ രണ്ടുപേർ പിടിയിലായി. 23 കോടിയിലേറെ വില വരുന്ന സ്വർണാഭരണങ്ങളാണ് മസ്‌കറ്റ് ഗവര്‍ണറേറ്റിലെ ജ്വല്ലറിയില്‍ നിന്ന് ഇരുവരും കൊള്ളയടിച്ചത്. സ്ഥാപനത്തിന്‍റെ ചുവർ തുരന്നാണ് മോഷ്ടാക്കൾ അകത്തു കടന്നത്. ഇവർ മോഷണം നടത്തി പുറത്തുവരുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. കൃത്യമായ പദ്ധതിയോട് കൂടിയാണ് മോഷ്‌ടാക്കൾ എത്തിയത്. അൽ ഖുബ്റയിലുള്ള ജ്വല്ലറിക്ക് സമീപം ഇവർ മുറിയെടുത്തിരുന്നു. ടൂറിസ്റ്റ് വിസയിൽ ഒമാനിലെത്തിയ ഇവർ സ്വർണം ഇവിടെ ഒളിപ്പിച്ച് തിരികെ പോകാനും പദ്ധതിയിട്ടിരുന്നു. എന്നാൽ, സംഭവം അറിഞ്ഞെത്തിയ പൊലീസ് കുറ്റവാളികളെ പിന്തുടർന്ന് സാഹസികമായാണ് പിടികൂടിയത്. ഇവർ മോഷ്ടിച്ച ആഭരങ്ങളെല്ലാം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വാടകക്കെടുത്ത ഒരു ബോട്ടിലാണ് മോഷ്ടാക്കൾ സ്വർണം ഒളിപ്പിച്ചത്. മോഷണത്തിനായി ഉപയോഗിച്ച ആയുധങ്ങളും ഇവിടന്ന് കണ്ടെടുത്തു. പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും തെളിവുകൾ ശേഖരിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
What's Your Reaction?