ചൂട് വ്യാജ പ്രചരണം; കർശന മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി
കാസർകോട്: ചൂടിനെ സംബന്ധിച്ച വ്യാജ സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. ഔദ്യോഗിക മുന്നറിയിപ്പെന്ന തരത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതായും, കുറ്റക്കാർക്കെതിരെ ദുരന്തനിവാരണ നിയമം 2005ലെ സെക്ഷൻ 54 പ്രകാരം നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
ഏപ്രിൽ 29 മുതൽ മെയ് 12 വരെ താപനില 45 മുതൽ 55 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നുമാണ് വ്യാജ സന്ദേശങ്ങളിൽ പറയുന്നത്. കൂടാതെ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കരുത്, ചൂട് മൂലം മൊബൈൽ ഫോണുകൾ പൊട്ടിത്തെറിക്കും, കാറുകളിൽ ഇന്ധന ടാങ്കുകൾ മുഴുവനായി നിറയ്ക്കരുത് തുടങ്ങിയ നിർദേശങ്ങളും ‘സിവിൽ ഡിഫൻസ്’ വകുപ്പിന്റെ പേരിൽ പ്രചരിക്കുന്നു.
എന്നാൽ കേരളത്തിൽ ‘സിവിൽ ഡിഫൻസ്’ എന്ന പേരിൽ ഔദ്യോഗിക വകുപ്പ് നിലവിലില്ലെന്നും ഇത്തരം സന്ദേശങ്ങൾ പൂർണ്ണമായും വ്യാജമാണെന്നും അധികൃതർ വ്യക്തമാക്കി. ഔദ്യോഗിക മുന്നറിയിപ്പുകൾ അറിയുന്നതിനായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റും സോഷ്യൽ മീഡിയ പേജുകളും മാത്രം ആശ്രയിക്കണമെന്നും നിർദേശം നൽകി.
What's Your Reaction?