ചൈനയിൽ നിന്നുള്ള ഭീഷണികൾ ഉയരവെ കരുത്ത് വർധിപ്പിക്കാൻ ഒരുങ്ങി ഇന്ത്യൻ നാവിക സേന.

43,000 കോടിരൂപ ആയിരുന്നു പ്രതിരോധമന്ത്രാലയം അന്തര്‍വാഹിനി ഇടപാടിനായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ജര്‍മ്മന്‍ കമ്പനിയുടെ സാങ്കേതികവിദ്യ പ്രകാരം അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കണമെങ്കില്‍ ഏതാണ്ട് 70,000 കോടിരൂപയാകുമെന്നാണ് വിലയിരുത്തല്‍.

Jan 24, 2025 - 22:20
 0
ചൈനയിൽ നിന്നുള്ള ഭീഷണികൾ ഉയരവെ കരുത്ത് വർധിപ്പിക്കാൻ ഒരുങ്ങി ഇന്ത്യൻ നാവിക സേന.

ചൈനയിൽ നിന്നുള്ള ഭീഷണികൾ ഉയരവെ കരുത്ത് വർധിപ്പിക്കാൻ ഒരുങ്ങി ഇന്ത്യൻ നാവിക സേന. സേനയ്ക്ക് വേണ്ടി ഇന്ത്യ- ജര്‍മന്‍ സംയുക്ത കമ്പനി ആറ് അന്തര്‍വാഹിനികള്‍ നിര്‍മിക്കും. പൊതുമേഖലാ കപ്പല്‍നിര്‍മാണ സ്ഥാപനമായ മസഗോണ്‍ ഡോക്ക്‌യാര്‍ഡ്, ജര്‍മ്മന്‍ കമ്പനിയായ തൈസ്സെന്‍ക്രുപ്പ് മറൈന്‍ സിസ്റ്റം എന്നിവരുടെ സംയുക്ത സംരംഭത്തിനാണ് അന്തര്‍വാഹിനി നിര്‍മിക്കാനുള്ള കരാര്‍ ലഭിക്കുക. ഒരുപാട് സമയം കടലിനടിയിൽ തന്നെ കഴിയാൻ സാധിക്കുന്ന തരത്തിലുള്ള എയര്‍ ഇന്‍ഡിപെന്‍ഡന്റ് പ്രൊപ്പല്‍ഷന്‍ സംവിധാനമുള്ള അന്തര്‍വാഹിനികളാണ് നാവികസേന ആവശ്യപ്പെട്ടിരുന്നത്.

ഇതിനായി, സ്‌പെയിൻ ആസ്ഥാനമാക്കിയുള്ള ഒരു പ്രതിരോധ കമ്പനിയും ഇന്ത്യന്‍ കമ്പനിയായ എല്‍ആന്‍ഡ്ടിയും ചേര്‍ന്നുള്ള സംരംഭം കരാര്‍ ലഭിക്കാന്‍ ടെന്‍ഡറില്‍ പങ്കെടുത്തിരുന്നു. എന്നാൽ ജർമ്മൻ കമ്പനിയുടെ എയര്‍ ഇന്‍ഡിപെന്‍ഡന്റ് പ്രൊപ്പല്‍ഷന്‍ സാങ്കേതിക വിദ്യയാണ് നേവി തിരഞ്ഞെടുത്തത്. പ്രോജക്ട് 75ഐ എന്ന പദ്ധതി പ്രകാരമാണ് അന്തര്‍വാഹിനികള്‍ നിര്‍മിക്കുക.

43,000 കോടിരൂപ ആയിരുന്നു പ്രതിരോധമന്ത്രാലയം അന്തര്‍വാഹിനി ഇടപാടിനായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ജര്‍മ്മന്‍ കമ്പനിയുടെ സാങ്കേതികവിദ്യ പ്രകാരം അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കണമെങ്കില്‍ ഏതാണ്ട് 70,000 കോടിരൂപയാകുമെന്നാണ് വിലയിരുത്തല്‍. കരയിലും കടലിലും ആക്രമണം നടത്താനുള്ള ശേഷിക്കൊപ്പം ചാര പ്രവർത്തനം നടത്താനും കഴിയുന്ന രീതിയിലായിരിക്കും ഇതിന്‍റെ രൂപകല്പന. കടലില്‍ പരമാവധി ശത്രുക്കളുടെ കണ്ണില്‍പെടാതെ സഞ്ചരിക്കാന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യയാണ് എയര്‍ ഇന്‍ഡിപെന്‍ഡന്‍റ് പ്രൊപ്പല്‍ഷന്‍.

പരമ്പരാഗത ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്ന അന്തർവാഹിനികൾക്ക് ഒരു സമയ പരിധി കഴിയുമ്പോൾ ഓക്ജിന്‍ ശേഖരിക്കാനും ബാറ്ററികള്‍ ചാര്‍ജ് ചെയ്യാനും ജലോപരിതലത്തിലേക്ക് ഉയര്‍ന്നു വരേണ്ടിവരും. എന്നാൽ, ഇത്തരം അന്തർവാഹിനികൾക്ക് അതിന്‍റെ ആവശ്യമില്ല. നിലവില്‍ ജര്‍മ്മന്‍ നാവിക സേനയ്ക്കായി നിര്‍മിച്ചിട്ടുള്ള ടൈപ്പ് 214 ക്ലാസില്‍ പെടുന്ന അന്തര്‍വാഹിനിയായിരിക്കും ഇന്ത്യയ്ക്കായി നിര്‍മിക്കുക.

What's Your Reaction?

like

dislike

love

funny

angry

sad

wow