ധർമസ്ഥല കേസ്; ഫയലുകൾ നശിപ്പിച്ചതായി പരാതി.
ബെൽത്തങ്ങാടി: ധർമസ്ഥലയിൽ പൊലീസിന്‍റെ ഗുരുതരവീഴ്ച. ധർമസ്ഥല കേസിൽ നിർണായകമായേക്കാവുന്ന വിവരങ്ങളടങ്ങിയ ഫയലുകൾ പൊലീസ് നശിപ്പിച്ചതായി വിവരം. 2000 മുതൽ 2015 വരെയുള്ള അസ്വാഭാവിക മരണങ്ങളുടെ രേഖകളാണ് നശിപ്പിച്ചത്. സാമൂഹ്യപ്രവർത്തകൻ ജയന്ത് ചോദിച്ച വിവരാവകാശ രേഖയ്ക്കുള്ള ഉത്തരമായിട്ടാണ് ഞെട്ടിക്കുന്ന വിവരം ലഭിച്ചത്. കാലഹരണപ്പെട്ട കേസ് രേഖകൾ നശിപ്പിക്കാവുന്നതാണെന്ന നിയമപ്രകാരമാണ് ഇത് നശിപ്പിച്ചതെന്നാണ് വിവരാവകാശ രേഖയിൽ മറുപടി കിട്ടിയത്. 2023 നവംബർ 23-നാണ് ഈ രേഖകൾ നശിപ്പിച്ചത് എന്നും മറുപടിയിലുണ്ട്. ജസ്റ്റിസ് ഫോർ സൗജന്യ ആക്ഷൻ കമ്മിറ്റിയിലെ അംഗമാണ് ജയന്ത്. ബെൽത്തങ്ങാടി പൊലീസ് സ്റ്റേഷനിൽ നിന്നാണ് ഈ ആർടിഐ മറുപടി കിട്ടിയത്. 2024 സെപ്റ്റംബറിലാണ് ഈ വിവരം ചോദിച്ച് ആർടിഐ അപേക്ഷ നൽകിയത്. അസ്വാഭാവിക മരണങ്ങളുടെ കണക്കും നൽകിയിട്ടുണ്ട്. 10 വർഷം ധർമസ്ഥലയിൽ രജിസ്റ്റർ ചെയ്ത അസ്വാഭാവിക മരണങ്ങളുടെ എണ്ണം 485 ആണ്. 2002 മുതൽ 2012 വരെയുള്ള കണക്കാണിത്. ഈ മരണങ്ങളുടെ എഫ്ഐആർ നമ്പറും ഡെത്ത് സർട്ടിഫിക്കറ്റും ചോദിച്ചപ്പോഴാണ് രേഖകൾ നശിപ്പിച്ചെന്ന മറുപടി കിട്ടിയത്.
What's Your Reaction?