യുവാവിനെ തട്ടിക്കൊണ്ടുപോയി നാല്പത്തിയൊന്ന് ലക്ഷം രൂപ തട്ടിയെടുത്ത കേസ്; നീലേശ്വരം സ്വദേശികൾ അടക്കം മൂന്നുപേർ അറസ്റ്റിൽ
നീലേശ്വരം: പാലക്കാട്-കോയമ്പത്തൂർ റോഡിലെ മധുരക്കര മരപ്പാലത്തിനു സമീപത്തുനിന്ന് ബൈക്ക് യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി നാല്പത്തിയൊന്ന് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്നുപേർ അറസ്റ്റിലായി. ചെറുവത്തൂർ മുണ്ടക്കണ്ടം കിഴക്കേ വീട്ടിൽ നിതിൻ(33), നീലേശ്വരം ചാത്തമത്ത് മീത്തലെ വീട്ടിൽ ശ്രീകുമാർ(31), നീലേശ്വരം പള്ളിക്കര കനകരവീട്ടിൽ സുധീഷ്(39) എന്നിവരെയാണ് കോയമ്പത്തൂർ ചാവടി പോലീസ് നീലേശ്വരം പോലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് 20,000 രൂപയും അക്രമത്തിന് ഉപയോഗിച്ച കാറും കണ്ടെടുത്തു. പാലക്കാട് പട്ടാമ്പി നടുവത്തെ ലുക്മാൻ മുഹമ്മദാ(56)ണ് അക്രമത്തിനു ഇരയായത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. കോയമ്പത്തൂരിൽ സ്വർണ്ണം വിറ്റത് വഴി ലഭിച്ച 41 ലക്ഷം രൂപയുമായി നാട്ടിലേക്ക് ബൈക്കിൽ മടങ്ങുകയായിരുന്നു ലുക്മാൻ മുഹമ്മദ്. മരപ്പാലത്തിന്ന് സമീപത്ത് എത്തിയപ്പോൾ ബൈക്കിനു മുന്നിൽ കാർ കുറുകെ നിർത്തിയിട്ടാണ് ലുക്മാനെ തട്ടിക്കൊണ്ടുപോയത്. പിന്നീട് കൊഴിഞ്ഞംപാറ മേനോൻ പാറയ്ക്ക് സമീപത്ത് എത്തിച്ച് മർദ്ദിച്ച അവശനാക്കിയ ശേഷം പണവും മൊബൈൽഫോണും ബൈക്കുമായാണ് അക്രമിസംഘം കടന്നു കളഞ്ഞത്. എട്ടുപേരാണ് സംഘത്തിൽ ഉണ്ടായിരുന്നതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. മറ്റു പ്രതികളെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. അറസ്റ്റിലായ നീലേശ്വരം പള്ളിക്കര സ്വദേശി സുധീഷിനെതിരെ കൊലക്കേസ് ഉൾപ്പെടെ നിരവധി കേസുകൾ ഉള്ളതായി പോലീസ് വ്യക്തമാക്കി.
What's Your Reaction?