റാപ്പർ വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി.
കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പർ വേടന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. നാളെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും വരെയാണ് അറസ്റ്റ് തടഞ്ഞത്. മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി. വേടനെതിരെ മറ്റ് കേസുകളുണ്ടെങ്കില്‍ സര്‍ക്കാര്‍ അറിയിക്കണമെന്നും കോടതി അറിയിച്ചു. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം എങ്ങനെ ബലാത്സംഗമാകുമെന്ന് കോടതി ചോദിച്ചു. ബന്ധത്തില്‍ വിള്ളലുണ്ടാകുമ്പോഴൊക്കെ ബലാത്സംഗമായി കണക്കാക്കാനാവില്ല എന്നും കോടതി പറഞ്ഞു. വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത പരാതിക്കാരിയോടാണ് കോടതി ചോദിച്ചത്. അതേസമയം വേടനെതിരെ നിരവധി മീടു ആരോപണങ്ങള്‍ ഉണ്ടായെന്നും ആ സമയത്ത് സമൂഹ മാധ്യമത്തില്‍ വേടന്‍ ക്ഷമാപണം നടത്തിയെന്നും പരാതിക്കാരി ഹൈക്കോടതിയിൽ ഉന്നയിച്ചു.എന്നാൽ സാമൂഹ്യ മാധ്യമത്തിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരാതിക്കാരിയുടെ വാദമെന്ന് ഹൈക്കോടതി പറഞ്ഞു. മാധ്യമ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം കോടതിക്ക് തീരുമാനമെടുക്കാനാവില്ല എന്നും തെളിവുകള്‍ പരിഗണിച്ച് മാത്രമേ തീരുമാനമെടുക്കാനാവൂവെന്നും ഹൈക്കോടതി പറഞ്ഞു.
What's Your Reaction?