വിവാഹേതര ബന്ധം ആരോപിച്ച് യുവതിയെ ഭർത്താവ് കൊലപ്പെടുത്തി
ഹൈദരാബാദ്: പരസ്പരം സംശയിച്ച ഭർത്താവും ഭാര്യയും തമ്മിലുണ്ടായ വാക്കുതർക്കത്തിനൊടുവിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തി. ഹൈദരാബാദിലാണ് സംഭവം. അമീൻപൂർ കെഎസ്ആർ നഗറിൽ താമസിക്കുന്ന റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ ബ്രഹ്‌മയ്യ എന്നയാളാണ് ഭാര്യ കൃഷ്ണവേണിയെ (37) ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. കോഹിറിലെ ജില്ലാ സഹകരണ ബാങ്കിലെ അസിസ്റ്റന്റ് മാനേജറായിരുന്നു കൃഷ്ണവേണി. കഴിഞ്ഞ കുറെ മാസങ്ങളായി ഇവരുടെ കുടുംബ ജീവിതം വഷളായിരുന്നതായും ഇരുവരും പരസ്പരം വിവാഹേതരബന്ധം സംശയിച്ചിരുന്നതായും പൊലീസ് പറയുന്നു. ഞായറാഴ്ച വൈകുന്നേരം ഇരുവരും തമ്മിലുള്ള തർക്കം കൊലപാതകത്തിലേക്ക് വഴിമാറുകയായിരുന്നു. കൊലപാതകത്തിനുശേഷം പ്രതിയായ ബ്രഹ്‌മയ്യ ഒളിവിലാണ്. സംഭവസ്ഥലത്ത് നിന്ന് പൊലീസ് ക്രിക്കറ്റ് ബാറ്റ് ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ചു. പ്രതിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായതിനാൽ അന്വേഷണ സംഘം സിസിടിവി ദൃശ്യങ്ങളുടെയും ബാങ്ക് ഇടപാടുകളുടെയും സഹായത്തോടെ ഇയാളെ പിന്തുടരുകയാണ്. ദമ്പതിമാർക്ക് ഇന്റർമീഡിയറ്റ് വിദ്യാർത്ഥിനിയായ മകളും എട്ടാംക്ലാസ് വിദ്യാർത്ഥിയായ മകനുമുണ്ട്. അമ്മയുടെ മരണവും അച്ഛന്റെ ഒളിവുമാണ് ഇപ്പോൾ കുട്ടികൾ നേരിടുന്ന ദുരവസ്ഥ. ബന്ധത്തിൽ വളരുന്ന സംശയവും അവിശ്വാസവുമാണ് മറ്റൊരു കുടുംബജീവിതം ഇങ്ങനെ തകർക്കാൻ കാരണമായതെന്ന് പൊലീസ് വിലയിരുത്തുന്നു.
What's Your Reaction?