വീട്ടുടമയെ തല്ലി കാലൊടിക്കാൻ ക്വട്ടേഷൻ നൽകിയ വാടകക്കാരിയും ഗുണ്ടകളും അറസ്റ്റിൽ.
തിരുവനന്തപുരം: വീട്ടുടമസ്ഥനെ ഉപദ്രവിക്കാനായി ക്വട്ടേഷൻ നൽകിയ യുവതിയും ഗുണ്ടകളും പിടിയിൽ. തിരുവനന്തപുരം തിരുമലയിൽ നടന്ന സംഭവത്തിൽ തൃക്കണ്ണാപുരം സ്വദേശി പാർവതിയും ക്വട്ടേഷൻ സംഘവുമാണ് പിടിയിലായത്. ഈ മാസം 13നാണ് തിരുമല സ്വദേശി സോമരാജനെ വീട്ടിൽ കയറി ഒരു സംഘം മർദ്ദിച്ചത്. ഭാര്യ മരിച്ചതോടെ തിരുമല പുല്ലുവിളാകട്ടെ വീട്ടിൽ സോമരാജൻ ഒറ്റയ്ക്കാണ് താമസം. കഴിഞ്ഞ ഒരു വർഷമായി സോമരാജിന്റെ വീടിന്റെ താഴത്തെ നിലയിൽ വാടകയ്ക്ക് താമസിക്കുകയാണ് പാർവതിയും കുടുംബവും. കുറച്ചുനാളുകളായി പാർവതി സോമരാജന് വാടക നൽകാറില്ലായിരുന്നു. ഒപ്പം പലപ്പോഴായി ഏകദേശം 3 ലക്ഷത്തിലധികം രൂപ സോമരാജിൽ നിന്ന് കടം വാങ്ങുകയും ചെയ്തിരുന്നു. ഈ തുകയും വാടകയും നൽകി വീട് ഒഴിഞ്ഞു തരണമെന്ന് സോമരാജ് ആവശ്യപ്പെട്ടെങ്കിലും പാർവതി തയ്യാറായില്ല. പിന്നാലെ പൂജപ്പുര പോലീസ് സ്റ്റേഷനിൽ ഇവർക്കെതിരെ സോമരാജ് പരാതി നൽകിയിരുന്നു. ഇതിന്റെ വിരോധത്തിലാണ് പാർവതി സുഹൃത്തായ മുഹമ്മദ് സുഹൈലിനെ അമ്പതിനായിരം രൂപയ്ക്ക് ക്വട്ടേഷൻ നൽകിയത്. സോമരാജന്റെ കയ്യും കാലും തല്ലിയൊടിക്കണം എന്നതായിരുന്നു ആവശ്യം. പിന്നാലെ ശുഹൈൽ കഴിഞ്ഞ 13ന് സുഹൃത്തുക്കളായ ആദിലിനെയും ഫാസിലിനെയും കൂട്ടി സോമരാജന്റെ വീട്ടിൽ അതിക്രമിച്ചു കടക്കുകയും ചുറ്റിക ഉപയോഗിച്ച് ഇയാളുടെ തലയും മുഖത്തും അടിച്ചു പരിക്കേപിക്കുകയും ചെയ്തു. പിന്നാലെ പ്രതികൾ ഇവിടെ നിന്ന് സ്കൂട്ടറിൽ രക്ഷപ്പെട്ടു. പരിക്കേറ്റ സോമരാജനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. പ്രതികളെ പരിചയമില്ലാത്തതിനാൽ തന്നെ ആരാണ് ഉപദ്രവിച്ചതെന്ന് സോമരാജനോ നാട്ടുകാർക്കും അറിയില്ലായിരുന്നു. പിന്നാലെ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലാണ് ക്വട്ടേഷൻ നൽകിയത് പാർവതിയാണെന്ന് വിവരം പ്രതികൾ പോലീസിനെ അറിയിച്ചത്. തുടർന്ന് പാർവതിയെയും കസ്റ്റഡിയിലെടുത്തു. പണം തിരികെ ചോദിച്ചതും പോലീസിൽ പരാതി നൽകിയതിന്റെയും വൈരാഗ്യത്തിലാണ് ക്വട്ടേഷൻ നൽകിയതെന്ന് പാർവതി മൊഴി നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
What's Your Reaction?