ശ്രീ നാരായണഗുരു സാഹോദര്യ പുരസ്കാരം കാന്തപുരത്തിന്
ആലപ്പുഴ: സ്വാമി ശാശ്വതീകാനന്ദ സാംസ്കാരിക കേന്ദ്രം ഏർപ്പെടുത്തിയ പ്രഥമ ശ്രീനാരായണഗുരു സാഹോദര്യ പുരസ്കാരം കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്ക്. ഒരുലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും ഉൾപ്പെടുന്ന പുരസ്കാരം നാളെ കായംകുളത്ത് കേരളയാത്ര സ്വീകരണ സമ്മേളന വേദിയിൽ വെച്ച് എസ്എൻഡിപി യോഗം മുൻപ്രസിഡന്റുമാരായ അഡ്വക്കറ്റ് സി കെ വിദ്യാസാഗർ, ഗോകുലം ഗോപാലൻ, യോഗം മുൻ ബോർഡ് മെമ്പർ അഡ്വക്കറ്റ് എസ് ചന്ദ്രസേനൻ, ശാശ്വതീകാനന്ദ സാംസ്കാരിക കേന്ദ്രം ഡയറക്ടർ അഡ്വക്കേറ്റ് വി ആർ അനൂപ് എന്നിവർ ചേർന്ന് സമ്മാനിക്കും. മന്ത്രിമാർ, ജനപ്രതിനിധികൾ, വിവിധ സാമുദായിക, രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കും. പിന്നോക്ക ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ ഉയർത്തെഴുന്നേൽപ്പ് സാധ്യമാക്കുന്നതിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നടത്തിയ പോരാട്ട സമാനമായ മുന്നേറ്റങ്ങൾക്കുള്ള അംഗീകാരമാണ് ഈ പുരസ്കാരം.
മാനവികത, സാഹോദര്യം എന്നീ അടിസ്ഥാനപരമായ മൂല്യങ്ങളിൽ ഉറച്ചുനിന്നുകൊണ്ടും സാമുദായിക ശാക്തീകരണം സാമൂഹിക വികസനം എന്നിവയെ പരസ്പരം ബന്ധപ്പെടുത്തിക്കൊണ്ടും ശ്രീനാരായണഗുരു മുന്നോട്ടുവെച്ച സാമൂഹിക മാറ്റത്തിന്റെ മറ്റൊരു തരത്തിലുള്ള ആവിഷ്കാരമാണ് കാന്തപുരം മുന്നോട്ടുവയ്ക്കുന്നത്. ഗുരു ചിന്തകളെയും കേരളത്തെയും മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഇത്തരം ആവിഷ്കാരങ്ങൾക്കുള്ള പങ്കിനെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുക എന്ന ദൗത്യമാണ് ശ്രീനാരായണഗുരു സാഹോദര്യ പുരസ്കാരത്തിന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ പേര് നിർദ്ദേശിക്കുക വഴി ചെയ്തിരിക്കുന്നതെന്ന് അഡ്വക്കറ്റ് സി കെ വിദ്യാസാഗർ ചെയർമാനും, മുൻ രാജ്യസഭ എംപി സി ഹരിദാസ്, ഡോക്ടർ രാജേഷ് കോമത്ത് എന്നിവർ അംഗങ്ങളായ ജൂറി അഭിപ്രായപ്പെട്ടു.
What's Your Reaction?