ഷാർജയിലെ അതുല്യയുടെ മരണം; ഭർത്താവ് സതീഷിന്‍റെ മുൻകൂർ ജാമ്യം കോടതി റദ്ദാക്കി.
ഷാർജ: ഷാർജയിലെ അതുല്യയുടെ ദുരൂഹ മരണത്തിൽ ഭർത്താവ് സതീഷിന്‍റെ മുൻകൂർ ജാമ്യം കോടതി റദ്ദാക്കി. അതേസമയം കൊലപാതകത്തിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് കോടതി പറഞ്ഞു. എഫ്ഐആറിൽ ചേർത്ത കൊലപാതക വകുപ്പുകൾ നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. ആത്മഹത്യ പ്രേരണയ്ക്കുള്ള വകുപ്പുകൾ പ്രോസിക്യൂഷൻ ചേർക്കാത്തതിലും കോടതി നിരാശ പ്രകടിപ്പിച്ചു. അതുല്യയുടെ മരണം കൊലപാതകമെന്ന് ചൂണ്ടിക്കാട്ടിയാണ് ചവറ തെക്കും ഭാഗം പൊലീസ് കേസെടുത്തത്. ഇതാണ് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയത്. മുൻകൂർ ജാമ്യം റദ്ദാക്കിയതോടെ പ്രതി സതീഷ് ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരായി. നേരത്തെ സതീഷിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തെങ്കിലും മുൻകൂർ ജാമ്യത്തെ തുടർന്ന് വിട്ടയക്കുകയായിരുന്നു. ജൂലൈ 19നാണ് ഷാർജയിലെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ അതുല്യയെ കണ്ടെത്തിയത്. ഭർത്താവ് ശാസ്താംകോട്ട സ്വദേശി സതീഷിന്‍റെ ക്രൂരപീഡനത്തെ തുടർന്നാണ് യുവതി മരിച്ചതെന്ന് അതുല്യയുടെ കുടുംബം ആരോപിച്ചിരുന്നു. ഇത് ശരിവക്കുന്ന വീഡിയോകളും ഓഡിയോ ക്ലിപ്പുകളും പുറത്തുവന്നതോടെ കുടുംബത്തിന്‍റെ പരാതിയിൽ ചവറ തെക്കുംഭാഗം പൊലീസ് കൊലപാതകം ചുമത്തി കേസെടുക്കുകയായിരുന്നു.
What's Your Reaction?