കളഞ്ഞു കിട്ടിയ പതിനായിരം രൂപയും രേഖകളും തിരികെ യേൽപ്പിച്ചു; മാതൃകയായി ബസ് ജീവനക്കാർ
കാഞ്ഞങ്ങാട്: ബസ്സിനകത്തു വെച്ച് കളഞ്ഞു കിട്ടിയ പതിനായിരം രൂപയും രേഖകളും അടങ്ങിയ പേഴ്സ് ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേൽപ്പിച്ച് സ്വകാര്യബസ് ജീവനക്കാർ മാതൃകയായി. പരപ്പ കാഞ്ഞങ്ങാട് റൂട്ടിൽ സർവീസ് നടത്തുന്ന കസിൻസ് ബസ് ഡ്രൈവർ പുന്നക്കുന്ന് അഖിൽ, കണ്ടക്ടർ കോളംകുളത്തെ ശരത്, ക്ലീനർ ബാനത്തെ രാജൻ എന്നിവരാണ് സത്യസന്ധതയ്ക്കു മാതൃകയായത്. രാവിലത്തെ ട്രിപ്പിനിടയിലാണ് ബസ്സിനകത്ത് നിന്ന് പേഴ്സ് കളഞ്ഞു കിട്ടിയത്. തുറന്നു നോക്കിയപ്പോൾ പതിനായിരം രൂപയും വിലപ്പെട്ട രേഖകളും കണ്ടെത്തി. ഇക്കാര്യം വിവിധ വാട്സാപ്പ് ഗ്രൂപ്പുകൾ വഴി അറിയിച്ചു. ഇതോടെയാണ് ഉടമസ്ഥൻ എത്തി പേഴ്സ് ഏറ്റുവാങ്ങി നന്ദി പറഞ്ഞു മടങ്ങിയത്. കോളംകുളത്തെ ശരത്ത് ആറു വർഷമായി ബസ് കണ്ടക്ടർ ആണ് മാതൃകാ പ്രവർത്തനം കൊണ്ട് ഇദ്ദേഹം നിരവധി തവണ കയ്യടി നേടിയിട്ടുണ്ട്. നേരത്തെ തമ്പുരാട്ടി ബസ്സിൽ ജോലി ചെയ്തു വരുന്നതിനിടയിൽ ബസ്സിൽ തളർന്നുവീണ രണ്ട് യാത്രക്കാരെ ആശുപത്രിയിൽ എത്തിച്ചു മാതൃകയായിരുന്നു. ബസ് ജീവനക്കാരായ മൂന്നുപേരെയും നാട്ടുകാരും യാത്രക്കാരും അഭിനന്ദിച്ചു.
What's Your Reaction?