ചാലക്കുടി പോട്ട ബാങ്ക് കവർച്ച കേസിലെ പ്രതി എറണാകുളം ജില്ലയിലേക്ക് കടന്നതായി സൂചന.
ചാലക്കുടി പോട്ട ബാങ്ക് കവർച്ച കേസിലെ പ്രതി എറണാകുളം ജില്ലയിലേക്ക് കടന്നതായി സൂചന. അങ്കമാലി ബസ് സ്റ്റാൻഡിന് സമീപത്തുനിന്ന് പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. അങ്കമാലി ആലുവ പ്രദേശങ്ങളിൽ പ്രധാന റോഡുകളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.
ഇതിനിടെ അങ്കമാലി പെരുമ്പാവൂർ റൂട്ടിൽ നിന്നും പ്രതിയുടേതെന്ന് സംശയിക്കുന്ന മറ്റൊരു സിസിടിവി ദൃശ്യം ലഭിച്ചതായി സൂചനയുണ്ട്. പെരുമ്പാവൂർ ഭാഗത്തേക്ക് കടന്നതായി സംശയത്തെ തുടർന്ന് പെരുമ്പാവൂർ മൂവാറ്റുപുഴ മേഖലകളിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് നാടിനെ ഞെട്ടിച്ചുകൊണ്ടുള്ള കവർച്ച നടന്നത്. ഇരുചക്ര വാഹനത്തിൽ എത്തിയ അക്രമി ഹെൽമെറ്റും ജാക്കറ്റ് ഗ്ലൗസും ധരിച്ച് ബാങ്കിൽ പ്രവേശിക്കുകയായിരുന്നു. എട്ട് പേരാണ് ബാങ്കിൽ ജീവനക്കാരായ ഉണ്ടായിരുന്നത്. മാനേജരും മറ്റൊരു ജീവനക്കാരനും ഒഴികെ മറ്റെല്ലാവരും ഭക്ഷണം കഴിക്കാൻ പോയ നേരത്താണ് അക്രമി ബാങ്കിൽ പ്രവേശിച്ചത്.
ബാങ്കിൽ ഉണ്ടായിരുന്ന രണ്ട് ജീവനക്കാരെയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ടോയ്ലറ്റിൽ അടച്ച ശേഷമാണ് പ്രതി പണം കവർന്നത്. പണം സൂക്ഷിക്കുന്ന ക്യാബിൻ കസേര ഉപയോഗിച്ച് തകർക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല എന്നാണ് ജീവനക്കാരുടെ മൊഴി.
എന്നാൽ പ്രതി ഹിന്ദി സംസാരിച്ചു എന്നും ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്. അന്തർ സംസ്ഥാന മോഷണ സംഘത്തിന് സംഭവവുമായി ബന്ധമുണ്ടോ എന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടുകൊണ്ട് പോലീസിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. അതേസമയം, ബാങ്കിൽ സൂക്ഷിച്ചിരുന്ന 15 ലക്ഷം രൂപ കവർച്ച ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് പ്രാഥമിക വിലയിരുത്തൽ. ബാങ്കിൽ സൂക്ഷിച്ചിരുന്ന പണത്തിന്റെയും നഷ്ടപ്പെട്ട പണത്തിന്റെ കണക്കുകൾ ഒത്തു നോക്കിയതിനുശേഷം മാത്രമേ കൃത്യമായ സംഖ്യ പറയാൻ കഴിയുള്ളൂ.
What's Your Reaction?