തൃശ്ശൂരിൽ ട്രെയിനിൽ നിന്നും പുഴയിലേക്ക് വീണ ബദിയടുക്ക സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
തൃശ്ശൂർ: വേണാട് എക്സ്പ്രസ്സിൽനിന്ന് ചാലക്കുടി പുഴയിലേക്ക് വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാസർകോട് ബദിയടുക്ക സ്വദേശി അച്യുതാനന്ദ ഷേണായി(40)യാണ് വ്യാഴാഴ്ച രാവിലെ ട്രെയിനിൽ നിന്ന് പുഴയിലേക്ക് വീണത്. ദൂരെ വെച്ച് സംഭവം കണ്ടുനിന്ന നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് യൂണിറ്റിലെ സ്കൂബ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പ്രയോജനം ഉണ്ടായില്ല. തുടർന്ന് വെള്ളിയാഴ്ച സ്കൂബ ടീം മണിക്കൂറുകൾ തിരച്ചിൽ നടത്തിയാണ് പടിഞ്ഞാറ് ചാലക്കുടിയിലെ കുടുങ്ങാപ്പുഴ കടവ് പരിസരത്തുനിന്ന് മൃതദേഹം മുങ്ങിയെടുത്തത്. അങ്കമാലിയിലെ കരയാംപറമ്പിൽ ഒരു ധനകാര്യ സ്ഥാപനത്തിൽ സെക്ഷൻ ഓഫീസറായി ജോലി ചെയ്യുന്ന അച്യുതാനന്ദ ഷേണായി നാട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. പിതാവ്: പരേതനായ രവീന്ദ്ര ഷേണായി. മാതാവ്: രമാ ഷേണായി. ഭാര്യ: അനുഷ്ക. സഹോദരി: ഗായത്രി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
What's Your Reaction?