മുളിയാർ പഞ്ചായത്തിൽ ഭീതിയുണ്ടാക്കിയ കൂറ്റൻ പന്നിയെ വെടിവെച്ച് കൊന്നു
കാസർഗോഡ്: മുളിയാർ പഞ്ചായത്ത് പ്രദേശത്തെ ജനങ്ങളെ ഏറെ നാളായി ഭീതിയിൽ ആഴ്ത്തുകയും വ്യാപകമായി കൃഷിനാശം വിതയ്ക്കുകയും ചെയ്തിരുന്ന കൂറ്റൻ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. ഞായറാഴ്ച പുലർച്ചെ ആലൂർ ആലനടുക്കയിൽ നടത്തിയ പ്രത്യേക ദൗത്യത്തിലാണ് പന്നിയെ പിടികൂടിയത്.
ഷാർപ്പ് ഷൂട്ടർ ബി. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദൗത്യത്തിന് നേതൃത്വം നൽകിയത്. ഒരു ക്വിന്റലിലധികം തൂക്കം വരുന്ന പെൺപന്നിയാണ് വെടിയേറ്റ് വീണത്. ആലൂർ പ്രദേശത്തും പരിസരങ്ങളിലും പതിവായി എത്തി കർഷകരുടെയും വിദ്യാർത്ഥികളുടെയും യാത്രക്കാരുടെയും സുരക്ഷയ്ക്ക് ഭീഷണിയായിരുന്ന പന്നിയെയാണ് കൊന്നത്.
ശനിയാഴ്ച രാത്രി ആരംഭിച്ച നിരീക്ഷണത്തിന് പിന്നാലെ പുലർച്ചെ പന്നിയെ കണ്ടെത്തി വെടിവെച്ചാണ് ദൗത്യം പൂർത്തിയാക്കിയത്. ദൗത്യസംഘത്തിൽ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സി.വി. വിനോദ്, കാറടുക്ക ഫോറസ്റ്റ് സെക്ഷൻ ഓഫീസർ കെ. ബാബു എന്നിവരും പങ്കെടുത്തു.
വിവരം അറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. മുഹമ്മദ് കുഞ്ഞിയും നാട്ടുകാരും സ്ഥലത്തെത്തി. തുടര്‍ന്ന് നിയമാനുസൃത നടപടിക്രമങ്ങൾ പാലിച്ച് പന്നിയെ സംസ്കരിച്ചതായി അധികൃതർ അറിയിച്ചു.
What's Your Reaction?